District News
ചേര്‍പ്പുങ്കല്‍: ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍ ചേര്‍പ്പുങ്കല്‍ ഹൈവേ ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക് പതിവാകുന്നു. വാഹനങ്ങളുടെ നീണ്ട നിരയാണ് പല സമയങ്ങളിലും ഇവിടെ കാണപ്പെടുന്നത്. ഇവിടെ അപകടങ്ങളും നിത്യേന സംഭവിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാവിലെ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഡ്രൈവറെ മാർ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.
തീര്‍ഥാടന കേന്ദ്രമായ ചേര്‍പ്പുങ്കല്‍ ഫൊറോനാ പള്ളി, ഹയര്‍ സെക്കൻഡറി സ്കൂള്‍, പഴയ റോഡ് എന്നിവിടങ്ങളിലേക്ക് തിരിയുന്നത് ചേര്‍പ്പുങ്കല്‍ ഹൈവേയില്‍നിന്നാണ്. ആശുപത്രിയിലേക്ക് ആംബുലന്‍സുകള്‍ വരുന്നതും ഈ വഴി തന്നെ. കൊഴുവനാല്‍ വഴി പള്ളിക്കത്തോട്, കെഴുവംകുളം വഴി കിടങ്ങൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ബസുകളും ചേര്‍പ്പുങ്കല്‍ ഹൈവേ ജംഗ്ഷനില്‍നിന്ന് തിരിഞ്ഞ് പാലം വഴിയാണ് കടന്നുപോകുന്നത്.
ഗതാഗത നിയന്ത്രണത്തിന് മാര്‍ഗങ്ങള്‍ ഇല്ലാത്തതും ചേര്‍പ്പുങ്കല്‍ പാലം കടന്നെത്തി പ്രധാന റോഡിലേക്ക് കയറുന്ന വാഹനങ്ങള്‍ക്ക് പാലാ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്ത വിധം റോഡില്‍ മറവുള്ളതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു. ഹൈവേ ജംഗ്ഷന് വീതി കൂട്ടി റൗണ്ടൗന സ്ഥാപിച്ച് സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയരുകയാണ്.
Kerala
കൊച്ചി: കനത്ത മഴയെ തുടർന്ന് കൊച്ചി നഗരത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്കുശേഷം പെയ്ത മഴയിൽ എംജി റോഡ്, കലൂർ, ഇടപ്പള്ളി, പാലാരിവട്ടം ഉൾപ്പെടെയുള്ള നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളം കയറി.
പലയിടങ്ങളിലും വൈദ്യുതി വിതരണവും തടസപ്പെട്ടു. കടയ്ക്കുള്ളിലേക്ക് വെള്ളം ഇരച്ചുകയറിയതോടെ വ്യാപാരികളും പ്രതിസന്ധിയിലായി. തൃശൂർ ചാലക്കുടിയിൽ ശക്തമായ കാറ്റിൽ തെങ്ങ് ഒടിഞ്ഞുവീണ് രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു.
അന്ന ജോൺസൺ (11) ഐറിൻ ബിജു (16) എന്നിവർക്ക് പരിക്കേറ്റത്. റോഡിലൂടെ സൈക്കൾ ചവിട്ടുകയായിരുന്ന കുട്ടികളുടെ ദേഹത്തേക്ക് തെങ്ങ് ഒടിഞ്ഞ് വീഴുകയായിരുന്നു. പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സതേടി.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് കാലാവസ്ഥാ പ്രവചനം.